- ഹംസ ആലുങ്ങല്‍
കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു രക്തസാക്ഷിയുടെ കുടുംബത്തോട് കാണിച്ച നെറികേടുകള്‍
ആര്യാടാ കൊലയാളീകാളികാവിന് കല്ലറയില്‍
ഞങ്ങളെ നേതാവുണ്ടെങ്കില്‍
ഓരോതുള്ളി ചോരക്കും
പകരം ഞങ്ങള്‍ ചോദിക്കും
ഇങ്കിലാബ് ഇങ്കിലാബ്
ഇങ്കിലാബ് സിന്ദാബാദ്
ഏറനാടിന്റെ മണ്ണിലും മനസിലും കമ്യൂണിസത്തിന്റെ വിത്തു വിതക്കാന്‍ നിയോഗിക്കപ്പെട്ട ധീര വിപ്ലവകാരിയായിരുന്ന സഖാവ് കുഞ്ഞാലിയെ കാളികാവ് പള്ളിപ്പറമ്പിന്റെ ആറടിമണ്ണില്‍ അടക്കിയശേഷം ചേര്‍ന്ന അനുശോചനയോഗത്തിനു മുമ്പ് സഖാക്കള്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്. 1969 ജൂലൈ 29 ന്റെ പുലര്ച്ചെയില് അന്ന് അതേറ്റുചൊല്ലാനും അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പാര്‍ട്ടിസഖാക്കള്‍ മാത്രമായിരുന്നില്ല. ഒരു ജനസാഗരത്തിന്റെ ഇടറിയ കണ്ഠങ്ങളില്‍ നിന്നായിരുന്നു ആ പകയുടെ കനല് ജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങിയത്. കുഞ്ഞാലിക്ക് വെടിയേറ്റപ്പോഴും മരിച്ചപ്പോഴും ഏറനാട് ഇളകിമറിഞ്ഞിരുന്നു. കാളികാവ് കണ്ട ഏറ്റവും വലിയ ജനസാഗരമായിരുന്നുവത്.
അവിടെയെത്തിയ ഓരോ കണ്ണുകളും നിറഞ്ഞൊഴുകുന്നതായിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനെത്തുന്നവരെ തിരിച്ച് ആശ്വസിപ്പിക്കേണ്ട അവസ്ഥ. ആ നിസ്വാര്‍ഥ സേവകന്റെ മരണം അനാഥമാക്കിയത് ഒരുകുടുംബത്തെ മാത്രമായിരുന്നില്ല. നടുക്കിയതും തളര്‍ത്തിയതും പാര്‍ട്ടിപ്രവര്‍ത്തകരെ ഒറ്റക്കായിരുന്നില്ല. മോളെ നീയും നിന്റെ കുഞ്ഞുങ്ങളും മാത്രമല്ല അനാഥമായത്..ഈ നാട്ടില്‍ എന്നെപ്പോലുള്ളവരും അനാഥരായിരിക്കുന്നു, കുഞ്ഞാലിയുടെ വിധവയെ ആശ്വസിപ്പിക്കാനെത്തിയ ഒരുവൃദ്ധ പറഞ്ഞത് ഇങ്ങനെയായിരുന്നു.~~
മണ്ണില്ലാത്തോര്‍ക്ക് ഇത്തിരിമണ്ണും പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും നേടിയെടുക്കുന്നതിനിടെ രണാങ്കണത്തില്‍ വീണുമരിച്ച ആ മനുഷ്യന് പാവങ്ങളുടെ പടത്തലവനായിരുന്നു.തോട്ടംതൊഴിലാളികളുടെ കണ്‍കണ്ട ദൈവമായിരുന്നു.
അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന് വിരാജിക്കുന്ന നാടുവാഴികളോടും ഭൂപ്രഭുക്കന്‍മാരോടും പോരാടാന്‍ ധീരതയുടെ ആള്‍രൂപമായ ഒരാളുടെ സാന്നിധ്യത്തിന് ഏറനാടന്‍ മണ്ണ് കാത്തിരിക്കുമ്പോഴായിരുന്നു ഒരു നിയോഗം പോലെ അയാള്‍ കടന്നുവരുന്നത്. ഇല്ലായ്മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല് പാതയിലേക്ക് നെഞ്ചും വിരിച്ച് നടന്ന് കയറിയ സമരനായകന്. പട്ടിണിയെ തൊട്ടറിഞ്ഞവന്, പ്രതിസന്ധികള്‍ക്കു മുമ്പിലും സമരമുഖങ്ങളിലും വീറോടെ പോരാടുന്നവന്. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട് നേതാവായി വാഴിച്ചവന്‍. അതായിരുന്നു സഖാവ് കുഞ്ഞാലി.