ഹിജഡകളുടെ ജീവിതം ഈ ക്യാമറ പോസ്‌ററുമോര്‍ട്ടം ചെയ്യുന്നു


മനുഷ്യാവകാശലംഘനങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലാണ്‌ നമ്മുടെയൊക്കെ ജീവിതം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എണ്ണിയാലൊടുങ്ങാത്ത സംഘടനകളുടെയും വ്യക്തികളുടെയും പെരുമഴകള്‍ക്കിടയിലേക്കുമാണ്‌ അത്തരം സംഭവങ്ങള്‍ ഓരോന്നും പിറന്നുവീഴുന്നതും. പക്ഷെ അവക്കൊരിക്കലും അറുതികളുണ്ടാവുന്നില്ല. ഇരകള്‍ക്കോ നീതിലഭിക്കുന്നുമില്ല.



അത്തരം ഒരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്‌ ആണും പെണ്ണുമല്ലാത്ത ചില ജന്മങ്ങളുടെ അവകാശങ്ങളിലേക്കും ആചാരങ്ങളിലേക്കും നമുക്ക്‌ കണ്ടും കേട്ടും പരിചിതമല്ലാത്ത ജീവിതപരിസരങ്ങളിലേക്കും പി അഭിജിത്തെന്ന ന്യൂസ്‌ഫോട്ടോഗ്രാഫര്‍ നമ്മെ കൂട്ടികൊണ്ടുപോകുന്നത്‌. ഹിജഡ എന്ന്‌ പേരിട്ട ഈ പുസ്‌തകത്തില്‍ കുറെ ജീവിതങ്ങളുടെ സങ്കടക്കരച്ചിലുകള്‍ അഭിജിത്ത്‌ പകര്‍ത്തിവെച്ചിരിക്കുന്നു. വ്യര്‍ഥജന്മങ്ങളുടെ നെടുവീര്‍പ്പുകള്‍ക്ക്‌ താഴെ ക്യാമറകൊണ്ട്‌ കവിതകുറിച്ചിരിക്കുന്നു. 



അറിയാത്തൊരുലോകത്തിലേക്കെത്തിയതിന്റെ ആകാംക്ഷയും അമ്പരപ്പും അനുവാചകര്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്‌തമായ ചെറുകഥയായ ഭൂമിയുടെ അവകാശികളില്‍ പാമ്പും പഴുതാരയും പാറ്റയും പൂമ്പാറ്റയും ഉറുമ്പും..... എല്ലാം ഈ ഭൂമിയുടെ അവകാശികളാണെന്ന്‌ സമര്‍ഥിക്കുന്നു കഥാകാരന്‍. അവരോട്‌ മനുഷ്യന്‍ കാണിക്കുന്ന അവകാശലംഘനങ്ങളെക്കുറിച്ചാണ്‌ കഥാകാരന്‍ ഉത്‌കണ്‌ഠപ്പെടുന്നത്‌. പക്ഷെ അവിടെയും ഇടംകിട്ടാതെപോയ ചിലജീവിതങ്ങളുണ്ടെന്നും അവരും മനുഷ്യരാണെന്നും തിരിച്ചറിഞ്ഞിട്ട്‌ കാലമേറെയായെങ്കിലും ഇന്നും നാമവരെ അംഗീകരിച്ചിട്ടില്ല.


മനുഷ്യന്‍ എന്ന്‌പറയുമ്പോള്‍ ഒന്നുകില്‍ ആണ്‌. അല്ലെങ്കില്‍ പെണ്ണ്‌. ഇതാണ്‌ പരമ്പരാഗതസങ്കല്‍പം. എന്നാല്‍ ആണും പെണ്ണുമല്ലാതെ മറ്റൊരുലിംഗവിഭാഗവും ഈഭൂമുഖത്തുണ്ട്‌.ആണ്‍ശരീരത്തിലെ പെണ്‍മനസുകളും പെണ്‍ശരീരത്തിലെ ആണ്‍മനസുകളുമാണവര്‍ക്ക്‌. അതായത്‌ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷ്‌ണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം സ്‌ത്രീസ്വഭാവത്തില്‍ വികസിക്കുന്നു. ശരീരമാകെ പുരുഷരൂപത്തിലേക്ക്‌ മാറുകയും ചെയ്യുന്നു.


അല്ലെങ്കില്‍ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം പെണ്ണായി നിലനില്‍ക്കുന്നു. കുട്ടി ജനിച്ച്‌ പുരുഷ അവയവങ്ങളോടെ വളരുമ്പോഴും തച്ചോറും മനസും പെണ്‍ഭാവമായതിനാല്‍ സ്വയം പെണ്ണായിമാറുകയും ചെയ്യുന്നു. അങ്ങനെയുള്ള ചിലജീവിതങ്ങളുടെ സങ്കടങ്ങളുടെ കടലിരമ്പങ്ങളേയും അവഗണനകളുടെ ഘോഷയാത്രകളെയും കുറിച്ചുള്ള സ്‌തോഭജനകമായ കാഴ്‌ചകളുടെ പുസ്‌തകമാണിത്‌. അവരും ഭൂമിയുടെ അവകാശികളാണ്‌. അവര്‍ക്കും അവരുടേതായ വ്യക്തിത്വത്വവും അവകാശങ്ങളും ഉണ്ടെന്നും അവരെയും മനുഷ്യരായി സമൂഹം അംഗീകരിക്കണമെന്നുമാണ്‌ അഭിജിത്ത്‌ ഈ ക്യാമറാഴ്‌ചകളിലൂടെ സമൂഹത്തോട്‌ ഉറക്കെവിളിച്ച്‌ പറയുന്നത്‌.


വ്യത്യസ്‌തജന്മമാകുമ്പോള്‍ തന്നെ അവരുടെ ജീവിതരീതികളും മാറുന്നു. ആചാരങ്ങളില്‍ അസ്വഭാവികത കടന്നുകൂടുന്നു. അന്ധവിശ്വാസമെന്ന്‌ നമുക്ക്‌ തോന്നുമെങ്കിലും അവരുടെ വിശ്വാസങ്ങള്‍ അങ്ങനെയൊക്കെയാണ്‌. അവയെ തിരുത്തുക എന്നതല്ല ഇവിടെ വിഷയം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജീവിതമാണ്‌ ഹിജഡകളുടേത്‌. വേശ്യാവൃത്തിയും പിടിച്ചുപറിയും മാത്രമാണ്‌ തൊഴിലെന്നാണ്‌ അതില്‍ ഏറെപേരും മനസിലാക്കിവെച്ച അറിവ്‌. കേള്‍ക്കുന്നതെല്ലാം സത്യല്ലെന്നും കേട്ടതിനപ്പുറത്ത്‌ അറിയാതെപോയ ഒട്ടേറെ കഥകള്‍ ഉണ്ടെന്നും ഈ ക്യാമറകവിതകളും അതോടൊപ്പം ചേര്‍ത്ത്‌ വായിക്കാനുള്ള വാചകങ്ങളും നമ്മെ ബോധ്യപ്പെടുത്തിതരും. 


വേശ്യാവൃത്തിയിലേര്‍പ്പെട്ടവര്‍ ഏറെയുണ്ട്‌. ഭിക്ഷയാചിക്കുന്നവര്‍ അതിലേറെ. പിടിച്ചുപറിക്കുന്നവരെയും കണ്ടേക്കാം. എന്നാല്‍ ലൈംഗികത്തൊഴിലും ഭിക്ഷാടനവുമല്ലാതെയും മാന്യമായ ജോലിചെയ്‌ത്‌ ജീവിക്കാനാവുമെന്ന്‌ തെളിയിച്ച എയ്‌ഞ്ചല്‍ ഗ്ലാഡി മുതല്‍ ഇന്ത്യയിലെ ആദ്യത്തെ ഹിജഡയുടെ ആത്മകഥയുടെ കര്‍ത്താവായ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ എ രേവതി, ചെന്നൈയില്‍ സഹോദരി ഫൗണ്ടേഷനിലൂടെ ഹിജഡകളെ മാന്യമായി ജീവിക്കാന്‍ പ്രാപ്‌തയാക്കുന്ന പത്രപ്രവര്‍ത്തകയായ കല്‍ക്കി. ഇങ്ങനെ ഒരുപാട്‌ പേരുണ്ട്‌ അവിശുദ്ധരായി സമൂഹം മുദ്രകുത്തിയവര്‍ക്കിടയില്‍ നിന്നും വിശുദ്ധരാണെന്ന്‌ തെളിയിച്ച്‌ കഴിഞ്ഞവര്‍.


ശേഷിക്കുന്നവരുടെ കൂടി മോചനമാണ്‌ കൗമാരംവരെ ആണ്‍ശരീരവുമായി നടക്കുമ്പോഴും മനസില്‍ സ്‌ത്രീയായി ജീവിച്ച ഏയ്‌ഞ്ചല്‍ ഗ്ലാഡിയുടെ സ്വപ്‌നം. ഇപ്പോള്‍ ചെന്നൈ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഗ്ലാഡി ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി തീര്‍ന്നവളാണ്‌. എന്നാല്‍ പൂര്‍ണമായും സ്‌ത്രീയായി തീര്‍ന്നുവെന്ന്‌ പറയാനാവുമോ....? പലര്‍ക്കുമിതൊരുവേശംകെട്ടലായി തോന്നാം. എന്നാല്‍ അങ്ങനെയാണോ...? അല്ലെന്നാണ്‌ ഉത്തരം.



 അല്ലെങ്കില്‍ സ്വന്തംകുടുംബത്തെപോലും ഉപേക്ഷിച്ച്‌ കൊണ്ട്‌ എന്തിനാണിവര്‍ പുരുഷശരീരം വെടിഞ്ഞ്‌ സ്‌ത്രീയാകാന്‍ വെമ്പല്‍കൊള്ളുന്നത്‌....? ഇങ്ങനെ രൂപമാറ്റം നേടിയവരുടെ കഥകളൊക്കെ പരിശോധിച്ചാല്‍ അറിയാം. അവരില്‍ ആര്‍ക്കും കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല, മറിച്ച്‌ കുടുംബാഗങ്ങള്‍ ആട്ടിയോടിച്ചകഥകള്‍ വേദനയോടെയാണ്‌ ഓരോരുത്തരും പങ്കുവെക്കുന്നത്‌. കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെടുന്നവരുടെ വേദന മറ്റാര്‍ക്കും മനസിലായെന്ന്‌ വരില്ല. അച്ഛനും അമ്മയും അനിയനുമില്ലാതെ ഒരുമുറിയില്‍ ഒറ്റക്കു താമസിക്കുന്നതോര്‍ത്താല്‍ തന്നെ മനസ്‌ വിങ്ങും. ഒരിക്കല്‍ പനിപിടിച്ച്‌ കിടന്നു. 


എഴുന്നേല്‍ക്കാനാകാത്തവിധം ശരീരമാസകലം വേദനയാണ്‌. ഒരുതുള്ളിവെള്ളം തരാന്‍പോലുമാരുമില്ല. അമ്മ അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ഞന്‍ ആഗ്രഹിച്ചുപോയി. ഒരുപാട്‌ കരഞ്ഞു. ഇന്നിപ്പോള്‍ അമ്മയും സഹോദരനും എന്നെ ഫോണില്‍ വിളിക്കാറുണ്ട്‌. പക്ഷെ അച്ഛന്‍ ഇപ്പോഴും എന്റെ അവസ്ഥ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇനി കഴിയുമോ...? എന്നെ അത്രക്ക്‌ ഇഷ്‌ടമായിരുന്നു. എയ്‌ഞ്ചല്‍ ഗ്ലാഡിയുടെ വാക്കുകളാണിത്‌. 

ഇതിനോട്‌ സമാനമായ വേദനകള്‍തന്നെയാണ്‌ കല്‍ക്കിയും രേവതിയുമൊക്കെ പങ്കുവെക്കുന്നത്‌.
റൗഡികള്‍ക്കും പോലീസുകാര്‍ക്കും ഒരേരൂപവും ഭാവവുമാണ്‌ അറവാണികളെ സംബന്ധിച്ചിടത്തോളം. തമിഴ്‌നാട്ടില്‍ ഹിജഡകളെ അറവാണികള്‍ എന്നാണ്‌ വിളിക്കപ്പെടുന്നത്‌. 



വേശ്യാവൃത്തിയിലൂടെയും യാചനയിലൂടെയും കിട്ടിയ പണം തട്ടിപ്പറിക്കുന്നത്‌ പോലീസുകാര്‍ക്ക്‌ ഹരമാണ്‌. അങ്ങനെ തെരുവോരങ്ങളില്‍ ഒടുങ്ങിയ അറവാണികള്‍ ഒരുപാടുണ്ട്‌. മാന്യമായ ശവസംസ്‌കാരത്തിന്‌ പോലും യോഗ്യതയില്ലാതായ മൃതദേഹങ്ങള്‍. എന്റെ ഗുരുവും അതിന്റെ ഇരയാണ്‌. അറവാണികള്‍ മാത്രമല്ല, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട എത്രലക്ഷങ്ങളാണ്‌ ഓരോ നഗരങ്ങളിലും നരകിക്കുന്നത്‌. അവരുടെ ദു:ഖങ്ങള്‍ എന്നേക്കാള്‍ എത്രയോ വലുതാണ്‌. അതുകൊണ്ട്‌ ഇന്ന്‌ അറവാണികളുടെ ദു:ഖങ്ങളില്‍, പ്രശ്‌നപരിഹാരങ്ങളില്‍ ഞാനെന്റെ ജീവന്റെ സത്തയെ കണ്ടെത്തുകയാണെന്നാണ്‌ രേവതി പറയുന്നത്‌. കണ്ണീരുകള്‍ ഒടുങ്ങാത്ത പ്രതിരോധം നിറക്കുമ്പോള്‍ അവരുടെ കാത്തിരിപ്പ്‌ പകലുകളും രാത്രികളും പരിഹസിക്കാത്ത കാലം പുലരുന്നതിനുവേണ്ടിയാണ്‌.

സമൂഹത്തിന്റെ പരിഹാസവും അവഗണനയും തന്നെയാണവരെ പലപ്പോഴും അസാന്മാര്‍ഗിക ജീവിതത്തിലേക്ക്‌ തള്ളിവിടുന്നത്‌. സമൂഹമനസാണ്‌ മാറേണ്ടത്‌. മനസും തലച്ചോറും പെണ്ണിന്റേതായതിനാല്‍ ആവ്യക്തി പുരുഷനിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ സ്വാഭാവികമാണ്‌. പെണ്ണായ തലച്ചോറിനെ ഒരിക്കലും പുരുഷഭാവത്തിലേക്ക്‌ മാറ്റാന്‍ ഇത്തരക്കാര്‍ക്ക്‌ സാധിക്കില്ലെന്നാണ്‌ പുസ്‌തകത്തില്‍ സൈക്ക്യാട്രിസ്റ്റും സെക്‌ഷ്വല്‍ മെഡിസിന്‍ ആന്‍ഡ്‌ എയ്‌ഡ്‌സ്‌ സ്‌പെഷാലിറ്റി സെക്‌ഷന്‍ ഇന്ത്യന്‍ സൈക്ക്യാട്രിസ്റ്റ്‌ സൊസൈറ്റി ചെന്നൈയിലെ ഡോ എന്‍ ശാലിനി സമര്‍ഥിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ അവര്‍ മനസുകൊണ്ട്‌ പെണ്ണായിരിക്കുകതന്നെചെയ്യും. 

അത്തരക്കാര്‍ക്ക്‌ ചെയ്യാനുള്ളത്‌ വേഗത്തില്‍ ശരീരംകൊണ്ടുകൂടി പെണ്ണായി മാറുക എന്നുള്ളതാണ്‌. ഇത്തരം ദ്വന്ദലിംഗ പ്രകൃതമുള്ള പലരും ഇന്ന്‌ ലിംഗമാറ്റശസ്‌ത്രക്രിയ നടത്തി എളുപ്പത്തില്‍ പെണ്ണായി മാറുന്നു. ശരീരത്തെ സാധ്യമായത്ര പെണ്‍രൂപത്തിലാക്കാന്‍ ശാസ്‌ത്രത്തിന്‌ സാധിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വ്യക്തി തയ്യാറാണെങ്കില്‍ വൈദ്യശാസ്‌ത്രം അവരെ സഹായിക്കാന്‍ സന്നദ്ധമാമെന്നും ഡോ ശാലിനി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്‌. 

തീര്‍ച്ചയായും പൊതുമൂത്രപ്പുരകളില്‍ പോലും സ്ഥാനമില്ലാതായ മൂന്നാംലോക സമൂഹത്തിന്‌ പൊതുസമൂഹത്തില്‍ ഇടമുണ്ടാകുന്നത്‌ സ്വപ്‌നം കാണുന്ന അഭിജിത്തിന്റെ ക്യാമറകാഴ്‌ചകളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എക്‌സ്‌ക്ലൂസീവുകള്‍തേടുന്ന ഒരുമാധ്യമപ്രവര്‍ത്തകന്‍ കാഴ്‌ചക്കാരെ ഹരംപിടിപ്പിച്ച്‌ കളയാമെന്ന്‌ കരുതി എടുത്തചിത്രങ്ങളുമല്ല ഇത്‌. ഇവ യാഥാര്‍ഥ്യമാകാന്‍ നടത്തിയ യാതനകളുടെ യാത്രകള്‍ തന്നെ അഭിജിത്തിന്റെ ആത്മാര്‍ഥതക്കുള്ള സാക്ഷ്യപത്രമാണ്‌. അതുകൊണ്ടാവും പുസ്‌തകത്തിന്റെ അവതാരികയില്‍ ആക്‌ടിവിസ്റ്റായ സിവിക്‌ ചന്ദ്രന്‍ ചരിത്രപരമായ ഒരുരാഷ്‌ട്രീയ ഉത്തരവാദിത്വമാണ്‌ അഭിജിത്ത്‌ നിര്‍വഹിക്കുന്നതെന്ന്‌ പറയാന്‍ പിശുക്ക്‌ കാണിക്കാതിരുന്നത്‌. ഈ പുസ്‌തകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതുവഴി താനും അംഗീകരിക്കപ്പെടുകയാണെന്നും സിവിക്‌ പറഞ്ഞുവെക്കുന്നതും. ഒരിക്കലും ഒരുപുസ്‌തകമായി മാറുമെന്ന്‌ കരുതിയല്ല അഭിജിത്ത്‌ ഇങ്ങനെയൊരു ഉദ്യമത്തിനിറങ്ങിയത്‌. എന്നാല്‍ കാലം ആവശ്യപ്പെടുന്ന ഒരുസര്‍ഗസൃഷ്‌ടിയുടെ പിറവി അറിയാതെ സംഭവിച്ചു എന്നതാവും ശരി.


പ്രണതബുക്‌സ്‌ കൊച്ചിയാണ്‌ ബഹുവര്‍ണ മള്‍ട്ടികളറിലും ആര്‍ട്ട്‌ പേപ്പറിലും മനോഹരമായി ഡിസൈന്‍ചെയ്‌ത ഈ പുസ്‌തകം വിപണിയിലെത്തിച്ചിരിക്കുന്നത്‌. അതോടൊപ്പം ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ച എം എ ഷാനവാസും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌.  

സംസ്ഥാന ബ്ലോഗേര്‍സ് മീറ്റ് ഏപ്രില്‍ 17 ന് തിരൂരില്‍

ലയാള ബ്ലോഗര്‍മാര്‍ ഏപ്രില്‍ 17 ഞായറാഴ്ച മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടുന്നു. ഇന്റര്‍നെറ്റിലെ മലയാള എഴുത്തിന്റെയും വായനയുടെയും സാധ്യതകളെ സര്‍ഗാത്മകമായി പരിപോശിപ്പിക്കുന്നതിന്റെ ഭാഗമാണീ കൂടിച്ചേരല്‍. മീറ്റിന്റെ ഭാഗമായി മലയാള വിക്കിപീഡിയയിലെ എഴുത്തിനെക്കുറിച്ച് വിക്കിപീഡിയ പ്രധിനിധികളുടെ ക്ലാസും ബ്ലോഗെഴുത്തിന്റെ സാധ്യതകളെയും സാങ്കേതികതകളെയും വിശദമാക്കുന്ന ശില്‍പശാലയുമുണ്ടായിരിക്കും. പ്രശസ്ത ബ്ലോഗര്‍മാര്‍ മീറ്റിന് നേതൃത്വം നല്‍കും. മീറ്റിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്ലോഗ്്് രചനകളും മലയാള ബ്ലോഗിന്റെ  ചരിത്രവും സാങ്കേതിക കാര്യങ്ങളും സ്മരണകളും ഉള്‍പ്പെടുത്തി ബൃഹത്തായൊരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. ബ്ലോഗിലും ഫൈസ്ബുക്ക്, റ്റ്വിറ്റര്‍, ഓര്‍ക്കുട്ട്, കൂട്ടം തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കും വായനക്കാര്‍ക്കും മീറ്റില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 3 ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9288000088 (കൊട്ടോട്ടിക്കാരന്‍---kottotty@gmail.com),  9995635557 (നന്ദു -nandu.blogger@gmail.com),   9447408387 (ഡോ. ആര്‍ കെ തിരൂര്‍ -  drratheeshkumar@gmail.com),   9447891614 (തോന്ന്യാസി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മീറ്റുബ്ലോഗ്> http://bloggermeet.blogspot.com/

നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?














റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

ഈ ഉടായിപ്പുകളോട് സഹതപിക്കുക

മ്മള്‍   പണം കൊടുത്തു വാങ്ങി വീടിന്‍റെ  അകത്തളങ്ങളില്‍ 
സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ടെലിവിഷന്‍ വിളമ്പുന്ന ചൂടേറിയതും  
ആറിയതും ചിലപ്പോഴൊക്കെ നാറിയതുമായ വിഭവങ്ങളോട് തത്സമയം 
പ്രതികരിക്കാന്‍ അതിന്‍റെ മുന്‍പിലിരിക്കുന്ന ശ്രോദ്ദാവിന്  ഒരു വകുപ്പുമില്ല എന്നത് കൊണ്ടാണ് പല അവതാരകര്‍ക്കും വീണ്ടും ഇളിച്ചുകൊണ്ട്  പ്രത്യക്ഷപ്പെടാന്‍ 
സാധിക്കുന്നത്. അറ്റ കൈക്ക്  വേണമെങ്കില്‍   ടി വി തല്ലിപ്പൊട്ടിക്കുകയോ കൈവെള്ളയില്‍
അമര്‍ത്തിക്കടിക്കുകയോ   പല്ലിറുമ്മി അസ്വസ്ഥരാവുകയോ  ചെയ്യാം  എന്നല്ലാതെ
മറ്റെന്തു കഴിയും?ആനുകാലിക വിഷയങ്ങളുടെ  അവലോകനം എന്ന ഗണത്തില്‍
മലയാളത്തിലെ വിവിധ ചാനലുകള്‍ വൈവിധ്യ രൂപേണ
പലതും ഒരുക്കിയിട്ടുണ്ട്.
പകഷെ ലോകത്തിന്‍റെ അഷ്ടദിക്കുകളില്‍
നിന്ന് ലക്ഷക്കണക്കിനാളുകള്‍ ഇതെല്ലാം
വീക്ഷിക്കുന്നുന്ടെന്നും അവരെല്ലാം
'ച്വോറ്' തിന്നുന്ന മനുഷ്യര്‍ തന്നെയാനെന്നുമുള്ള
യാതൊരു ബോധവുമില്ലാതെ
ചില അവതാരകര്‍  വലിയ ആരവത്തോടെ
എഴുന്നള്ളി വരുന്നത് കാണുമ്പോള്‍
ഒരു പത്തുകിലോ സഹതാപമെങ്കിലും
തോന്നിപ്പോകും! അങ്ങുമിങ്ങും നിന്നെടുത്ത വീഡിയോ
ക്ലിപ്പിങ്ങുകള്‍ എഡിറ്റു ചെയ്ത് അവതാരകന്‍റെ വകയായുള്ള  വളിപ്പന്‍ ചോദ്യങ്ങള്‍ക്ക് അത്
മറുപടിയായി കാണിക്കലാണ്  ഇവന്മാരുടെ പ്രധാന പ്രകടനം. നേഴ്സറിയിലും  
എല്‍ പി സ്കൂളിലുമൊക്കെ പഠിക്കുന്ന കൊച്ചു കിടാങ്ങളുടെ കരച്ചില്‍ മാറ്റാന്‍ ഇത്തരം
'വഹകള്‍' ചിലപ്പോള്‍ സഹായകമായേക്കും.അതല്ലാതെ പ്രേക്ഷകന്റെ നിലവാരത്തെയും  
മനോനിലയെയും ഇത്രമേല്‍ താഴ്ത്തിക്കാണുന്ന  ഈ വക എടാകൂടങ്ങള്‍  മാന്യമായി
പറഞ്ഞാല്‍ ഒരു തരം  പിണ്ണാക് പരിപാടിയാണ്.പത്രസമ്മേളനങ്ങളിലും പ്രഭാഷണ
വേദികളിലും അഭിമുഖങ്ങളിലും നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും പ്രസ്താവനകളേയും
യാതൊരു പുലബന്ധവുമില്ലാത്ത രൂപത്തില്‍ ഏച്ചുകെട്ടി അവതരിപ്പിക്കുന്നത്‌
ഒരു നാലാംകിട തറ പരിപാടിയായിട്ടെ  തോന്നിയിട്ടുള്ളൂ.
പഴയ സിനിമാ ഗാനങ്ങളുടെയും ക
വിതകളുടെയുമൊക്കെ ഈരടികള്‍
ആസ്ഥാനത് ചേര്‍ത്ത് ദൃശ്യത്തിനു
അവതാരകന്‍ ഉദ്ദേശിക്കുന്ന ധ്വനി
വരുത്തലാണ്  മറ്റൊരു വിക്രിയ.
ബഹുകേമം എന്നല്ലാതെ എന്നാ
പറയാനാ.പൊതുരംഗത്തും
സാഹിത്യമേഘലയിലുമോക്കെയുള്ള
പലരുടെയും സംസാരത്തോടു    
ചേര്‍ത്ത് മനുഷ്യന്‍റെയും മൃഗങ്ങളുടെയുമൊക്കെ 
അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഇത്തരം എഡിറ്റര്‍മാര്‍ 
മിടുക്ക് കാണിക്കാറുണ്ട്. അല്‍പദിവസങ്ങള്‍ക്കു മുന്‍പ് 
ഒരു രാഷ്ട്രീയനേതാവിന്‍റെ പത്രസമ്മേളനവും ഒരു തെരുവ് പട്ടി 
കാറി ക്കുരക്കുന്നതും ഒരുമിച്ചു കാണിച്ചാണ് ഒരു ചാനല്‍  
തങ്ങളുടെ ഉടായിപ്പിനു മോടികൂട്ടിയത്.  ആക്ഷേപ ഹാസ്യം
എന്നതിന് പകരംആഭാസ ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക.
എതായിരുന്നാലും, ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക്‌
മാത്രമാവും 'മഹാഭാഗ്യം' കിട്ടി ക്കാണുക.!!
എന്തരോ...............ഏത്...........? 

  

ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)











ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

നവലോകക്രമ സന്തതി













മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

ദാരിദ്ര്യത്തിന്‍റെ മുഖം.

റ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.
പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .
കള്ളിയോ ? ….അതും പള്ളിയില്‍ ?
നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.
“അതേയ് എന്താ ശരിക്കും പ്രശ്നം ?”

ലെഡ് - നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു കൊലയാളി

മ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചാപ്പ

പേര് മാറ്റി
വേഷം മാറ്റി
സംസാര ശൈലി മാറ്റി
ബാപ്പയും ഉമ്മയും
അച്ഛനായി അമ്മയായി
ഇനിയെങ്കിലും
സാക്ഷിയെ ഭീഷണിപ്പെടുത്തുന്നുവെന്ന്
പറയരുത്

ഓന്തുകള്‍










 
ഉച്ചവെയിലില്‍ കുപ്പായമിടാതെ
കളിക്കാനോടുമ്പോള്‍ മുത്തശ്ശി പറയും,
ചെമ്പക ചോട്ടിലെ ഓന്ത്
പൊക്കിളില്‍ നോക്കി ചോര കുടിക്കും എന്ന്.
ചെമ്പക ചോട്ടില്‍ ഓന്തിനെ കാണുമ്പോള്‍
അതിന്റെ ചുവന്ന കഴുത്ത് കാണുമ്പോള്‍
പൊക്കിളും പൊത്തി നിന്നിട്ടുണ്ട് പല തവണ...!!

ചെമ്പകവും മുത്തശ്ശിയും ഉച്ചവെയിലിലെ കളിയും;
എല്ലാം മറഞ്ഞെങ്കിലും ...
ഓന്തുകള്‍ ഇപ്പോഴുമുണ്ട് ...!!

ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!

പുതുവര്‍ഷം









അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!
Related Posts with Thumbnails