ദാരിദ്ര്യത്തിന്‍റെ മുഖം.

റ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.
പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .
കള്ളിയോ ? ….അതും പള്ളിയില്‍ ?
നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.
“അതേയ് എന്താ ശരിക്കും പ്രശ്നം ?”
എത്രയും പെട്ടന്ന് കാര്യങ്ങള്‍ വിശദമായി അറിഞ്ഞ് സ്ഥലം കാലിയാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും അയാളെ തോണ്ടി വിളിച്ചു. മറുപടിയായി മറ്റൊരാളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു കടലാസ് വാങ്ങി എന്‍റെ നേരെ നീട്ടി . ഞാന്‍ അതിലൊന്നു കണ്ണോടിച്ചു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഏതോ പള്ളിക്കമ്മറ്റി കൊടുത്ത് സഹായഭ്യര്‍ത്ഥനാ കത്ത്. ഒറ്റനോട്ടത്തില്‍ എനിക്കതില്‍ കുഴപ്പമൊന്നും തോന്നിയില്ല.
“ഇതിലെന്താ പ്രശ്നം ?”
“ ആ കത്തൊന്ന് ശരിക്കും നോക്കൂ..”
ഞാന്‍ അതിലേക്ക് വീണ്ടും നോക്കി ഇല്ല എനിക്കൊന്നും മനസ്സിലാവുന്നില്ല ഏതോ പള്ളിയുടെ ലറ്റര്‍പാഡില്‍ ഒപ്പും സീലും അടങ്ങിയ ഒരു കത്ത്. ഞാന്‍ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.
“ഊം..?”
“ അതിലെ തിയ്യതികള്‍ നോക്കൂ വെട്ടി തിരുത്തിയത് കണ്ടില്ലെ ?”
അപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ അതുപെട്ടത് അറിയാത്ത വിധത്തില്‍ അതിലെ തിയ്യതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
“അതെ തിരുത്തിയിട്ടുണ്ട്. എന്താ കാര്യം ? കള്ളക്കത്താണോ ?”
കഴിഞ്ഞ വെള്ളിയാഴ്ച ഒരു സ്ത്രീ കൊണ്ട് വന്ന് പള്ളിയില്‍ കൊടുത്ത കത്താണ് അത്. കത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നി. പിരിവ് നടത്തി കാശ് അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞ് അന്ന് അവരെ വിട്ടു. സ്ത്രീക്ക് കത്ത് കൊടുത്ത പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടത്തെ സെക്രട്ടറിയും മറ്റൊരാളും ഇവിടെ എത്തിയിട്ടുണ്ട്. കത്ത് അവര്‍ കൊടുത്തത് തന്നെയാണെന്നും പക്ഷെ അതില്‍ പറഞ്ഞ കല്യാണം രണ്ട് മാസം മുന്‍പ് കഴിഞ്ഞതാണെന്നും പറഞ്ഞു. ഇപ്പോഴും ആ കത്തുമായി ആ സ്ത്രീ പിരിവ് നടത്തുന്ന കാര്യം അവര്‍ക്കറിയുകയുമില്ല. അപ്പോഴാണ് കൂട്ടത്തില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ ഞാന്‍ ‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ നാട്ടിലെ പള്ളിക്കമ്മറ്റിയില്‍ പെട്ടവരാണ്. ഇതൊന്നും അറിയാതെ ആ സ്ത്രീ വന്ന് പള്ളിയുടെ പുറത്ത് നില്‍ക്കുന്നുണ്ട്.
ആഹാ ,,, അതുകൊള്ളാമല്ലോ. ,, എന്നാല്‍ ആ സ്ത്രീയെ ഒന്നു കാണുക തന്നെ വേണം. എന്‍റെ മറ്റു തിരക്കുകള്‍ എല്ലാം കുറച്ചു നേരത്തേക്ക് മറന്ന് ഞാനും അവരുടെ കൂടെ പള്ളിയുടെ പുറത്തേക്ക് നടന്നു.
തവിട്ടു നിറമുള്ള കോട്ടന്‍ സാരിയുടുത്ത് എകദേശം അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ രൂപം. ദാരിദ്ര്യം മുഖത്ത് പച്ചകുത്തിവെച്ചതുപോലെ. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും സഹതാപം പിടിച്ചു പറ്റാന്‍ കഴിവുള്ള ഒരു സ്ത്രീ. അവരെ കണ്ടാല്‍ ഒരു തട്ടിപ്പുകാരിയെന്ന് ആരും പറയില്ല.
പിരിവ് നടത്തി കാശുമായി അടുത്തേക്ക് വരുന്ന ആളുകളേയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അവരുടെ അടുത്തേക്ക് സ്വന്തം നാട്ടുകാരായ രണ്ടു പേരോടൊപ്പം വരുന്ന ആള്‍കൂട്ടത്തെ കണ്ടപ്പോള്‍ സംഗതി പന്തിയില്ലെന്നു അവര്‍ക്ക് മനസ്സിലായി.
“ഹവ്വാത്താ,, സുലൈഖാടെ കല്യാണം കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞില്ലെ . ഇപ്പോഴും ഈ കത്ത് കൊണ്ട് നടക്കുവാണോ നിങ്ങള്‍ ?”
ചോദ്യം അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാളില്‍ നിന്നാണുണ്ടായത് . അപ്പോഴേക്കും പള്ളിക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടാന്‍ തുടങ്ങി. മറുപടി ഒന്നും പറയാതെ അവര്‍ തല താഴ്ത്തി നില്‍ക്കുകയാണ്. ആളുകള്‍ക്കിടയില്‍ നിന്നും അപ്പോഴേക്കും കള്ളിയെന്നും, തട്ടിപ്പുകാരിയെന്നു, അടിക്കണമെന്നും ഇടിക്കണമെന്നുമല്ലാം മുറുമുറുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു.
“ചോദിച്ചതിനു മറുപടി പറയെടീ..”
കൂട്ടത്തില്‍ നിന്നും ആരോ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ മുഖം ഉയര്‍ത്തി. വെളുത്ത നിറമുള്ള അവരുടെ മുഖം വെയിലേറ്റ് ചുവന്നതിനുമപ്പുറം ഭയം കൊണ്ട് ഇരുണ്ട് പോയിരുന്നു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ മാറോട് ചേര്‍ത്തു പിടിച്ച് അവര്‍ ദയനീമായി മറ്റുള്ളവരെ നോക്കി. കുഴിഞ്ഞു പോയ അവരുടെ കണ്ണുകളില്‍ നിന്നും കണ്ണൂനീര്‍ കവിളിലൂടെ ഒഴുകാന്‍ തുടങ്ങി.
എനിക്കെന്തോ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എങ്കിലും അവര്‍ ചെയ്തത് തെറ്റ് തന്നെ . സഹായത്തിനായി പള്ളിക്കമ്മറ്റി കൊടുത്ത കത്ത് ദുരുപയോഗം ചെയ്ത് അവര്‍ തട്ടിപ്പ് നടത്തുന്നത് ന്യായീകരിക്കാന്‍ കഴിയില്ലല്ലോ. കൂട്ടത്തില്‍ നിശബ്ദനായി ഒരു കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..
“അത്.. അത്.. കല്യാണത്തിന്‍റെ കടം വീടിയിട്ടില്ല ..”
പതിഞ്ഞ ശബ്ദത്തില്‍ വിറക്കുന്ന സ്വരത്തോടെ അവര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
“എന്നുവെച്ച് പഴയ കത്തില്‍ തിയ്യതി തിരുത്തി ആളെ പറ്റിക്കാന്‍ നടക്കുവാണോ ?
ആള്‍കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ ശരിക്കും കരയാന്‍ തുടങ്ങി. !
പള്ളിക്കമ്മറ്റി കത്ത് കൊടുത്തെങ്കിലും കാര്യമായ സഹായമൊന്നും എവിടെ നിന്നും കിട്ടിയില്ല . കടം വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ അവധി തീര്‍ന്നപ്പോള്‍ ജ്വല്ലറിക്കാര്‍ പെണ്ണിനെ കെട്ടിച്ചു വിട്ട വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയെന്നും അതുകാരണം പെണ്ണിനെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചുകൊണ്ടാക്കിയെന്നും. കല്യാണം കഴിഞ്ഞതുകാരണം അരും സഹായിക്കുന്നില്ലെന്നും അവര്‍ കരച്ചിലിനിടയില്‍ പറഞ്ഞു.
ദേഷ്യത്തോടെ നിന്നിരുന്നവരെല്ലാം അവരുടെ സംസാരം കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ നിശബ്ദരായി . ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ.
ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന അവരുടെ ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാമ്പ് കടിയേറ്റ് മരണപ്പെട്ടതാണ്. രണ്ട് പെണ്മക്കള്‍ മാത്രമുള്ള അവരെ സഹായിക്കാന്‍ മറ്റു ബന്ധുക്കള്‍ ആരുമില്ല. കഷ്ടപ്പാടുകൊണ്ട് ചെയ്തു പോയ ഈ തെറ്റിനു അവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും . അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാള്‍ ആള്‍കൂട്ടത്തെ നോക്കി പറഞ്ഞു. ഒരു ക്ഷമാപണം കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവിടെ കൂടിയവരുടെയെല്ലം മനസ്സില്‍ അവരോട് അലിവ് തോന്നി കഴിഞ്ഞിരുന്നു.
ഈ തെറ്റ് ഇനി അവര്‍ ഒരിക്കലും ആവര്‍ത്തിക്കില്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ആ കത്ത് അവിടെ കീറിയിട്ടു. അവിടെ കൂടി നിന്നവരെല്ലാം കൂടി കുറച്ച് കാശ് അവരുടെ കയ്യില്‍ കൊടുത്തു.
പള്ളിയിലേക്ക് കയറുമ്പോള്‍ സൈലന്‍റിലിട്ട മൊബൈല്‍ ഫോണ്‍ വിരുന്നു പോവാന്‍ കാത്തിരുന്ന് സഹികെട്ട ഭാര്യയുടെ തുടരെ തുടരെ യുള്ള വിളി കാരണം കിടന്നു തുള്ളാന്‍ തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു. നേരം വൈകിയതിനു ഫോണിനേക്കാള്‍ വലിയ തുള്ളല്‍ വീട്ടില്‍ ചെന്നാല്‍ കാണാം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ദാരിദ്ര്യവും, ഭയവും നിറഞ്ഞ ആ മുഖമായിരുന്നു അപ്പോള്‍ എന്‍റെ മനസ്സ് നിറയെ.
.
എന്റെ ഫോട്ടോ 
ഹംസ  
മൊബൈല്‍ : 00966567302846  

8 comments:

Kadalass said...

ഒരുമ്മയുടെ ദയനീയ മുഖം
നിവര്‍ത്തികേടുകൊണ്ട് ചൈതുപോകുന്ന കാര്യങ്ങള്‍.....
കല്ല്യാണം കഴിഞ്ഞു തിരിച്ചു വീട്ടിലാക്കി പോയ മകളെ എങ്ങനെയെങ്കിലും ഭര്‍ത്താവിനൊപ്പം അയക്കാനുള്ള ശ്രമത്തിലായിരിക്കും ആ സ്ത്രീ.............

കുഞ്ഞൂസ് (Kunjuss) said...

ദാരിദ്ര്യത്തിന്റെ ദയനീയ മുഖത്തോടൊപ്പം, സമൂഹത്തിലെ ക്യാൻസർ ആയ സ്ത്രീധനത്തേയും വെളിവാക്കുന്നു.
മകളെ ഭർത്താവിനോടൊപ്പം പറഞ്ഞു വിടാൻ ശ്രമിക്കുന്ന ഒരമ്മയുടെ വേദനക്കു ആ ചില്ലിത്തുട്ടുകൽ പരിഹാരമാകുമോ?

Unknown said...

ഇത് മുമ്പ് വായിച്ചത് പോലെ തോന്നുന്നു,

Typist | എഴുത്തുകാരി said...

പാവം ആ അമ്മ.കഷ്ടപ്പാടുകളുടെ കൂടെ കള്ളി എന്നു കൂടി കേട്ടപ്പോൾ എങ്ങിനെയായിരുന്നിരിക്കും അവരുടെ മനസ്സ്.

വേണുഗോപാല്‍ ജീ said...

ഉള്ളത് പെരുപ്പിച്ചു കാട്ടിയും ഇല്ലാത്തതു ഉണ്ട് എന്ന് പറഞ്ഞു മക്കളെ കേട്ടിക്കുന്നതിന്റെ ഫലം.. നന്നായിരുന്നു പോസ്റ്റ്‌ .. ഞാന്‍ ആദ്യമായാണ്‌ ഇവിടെ...

വേണുഗോപാല്‍ ജീ said...

ഉള്ളത് പെരുപ്പിച്ചു കാട്ടിയും ഇല്ലാത്തതു ഉണ്ട് എന്ന് പറഞ്ഞു മക്കളെ കേട്ടിക്കുന്നതിന്റെ ഫലം.. നന്നായിരുന്നു പോസ്റ്റ്‌ .. ഞാന്‍ ആദ്യമായാണ്‌ ഇവിടെ...

ramanika said...

അമ്മയുടെ ദുഃഖം മനസ്സില്‍ തട്ടി ......

Naushu said...

പാവം...

Related Posts with Thumbnails